വാക്‌സിന് ആളില്ല; കൊവിഷീല്‍ഡ് ഉല്‍പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി വെച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ ഉല്‍പാദനം പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തിവെച്ചു. 20 കോടി ഡോസ് മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്‌സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. രാജ്യത്ത് വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉല്‍പാദനം കുറച്ചിരുന്നു.

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡാണ് ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കമ്പനി നിര്‍മിക്കുന്ന പ്രധാന വാക്‌സിന്‍. 100 കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്‌സിന്റെ കോവോവാക്‌സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും കൊവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവുവന്നതുമൊക്കെ വാക്‌സിന്‍ ഉപയോഗത്തെ ബാധിച്ചെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ആരംഭകാലത്ത് വാക്‌സിനായി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. എന്നാല്‍, വാക്‌സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വിതരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. ആഗോളതലത്തില്‍തന്നെ മരുന്നുനിര്‍മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല.