ന്യൂഡൽഹി: സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും. ചൊവ്വാഴ്ച സിപിഎം പാർട്ടി കോൺഗ്രസ് ആരംഭിക്കാനിരിക്കെയാണ് സിപിഎം ഇതുസംബന്ധിച്ച തിരുമാനമെടുത്തത്. അതേസമയം, കേരളത്തിൽ നിന്ന് പോളിറ്റ് ബ്യൂറോയിലേക്ക് എ വിജയരാഘവൻ എത്തിയേക്കും.
സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന സമ്മേളനങ്ങളിലുയർന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഇത്തവണ പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരായിരിക്കും കേരളത്തിൽ നിന്നും ഒഴിവാകുന്നത്.
നേരത്തെ, വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തത്. എസ്ആർപിയുടെ പേരും ശക്തമായി ഉയർന്ന പാർട്ടി കോൺഗ്രസിൽ അവസാന ദിനം മാത്രമാണ് യെച്ചൂരി തെരഞ്ഞെടുക്കാൻ ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോഴും വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
ചില ഒത്തുതീർപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം കേരള ഘടകം ഉൾപ്പടെ യെച്ചൂരിയ്ക്ക് അനുകൂലമായത്. എന്നാൽ, ഇത്തവണ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് തീരുമാനം.

