കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പിഴയായി ഖജനാവിലെത്തിയത് 350 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പിഴയായി ഈടാക്കിയത് മുന്നൂറ്റിയമ്പത് കോടിയോളം രൂപ. ഇതില്‍ 213 കോടി രൂപ മാസ്‌കില്ലാത്തതിന്റെ പേരിലുള്ള പിഴയാണ്.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2020 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ദിവസം വരെ 65,99,271 പേരാണ് നടപടി നേരിട്ടത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 500 മുതല്‍ 2000 വരെയാണ് പിഴ ഈടാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് മാത്രം 42,73,735 പേര്‍ പിടിയിലായി.

രാജ്യത്ത് രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാര്‍ച്ച് 31 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, കേസും പിഴയും ഒഴിവായെങ്കിലും ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.