ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍; പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്‌

ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷത്തിലേറെയായി മൈക്രോ സോഫ്റ്റിന്റെ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് ഹൈദരാബാദില്‍ ആരംഭിക്കുന്നത്. 2025ലായിരിക്കും ഡാറ്റ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുക.

ഹൈദരാബാദിലെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ ഈ നീക്കം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ക്ലൗഡിനുള്ള ആവശ്യം ഇന്ത്യയിലെ വന്‍ നഗരങ്ങളിലുടനീളം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ അത് ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനാകും എന്നതടക്കമുള്ള നിരവധി നേട്ടങ്ങള്‍ ഈ ഡാറ്റ സെന്റര്‍ കൊണ്ട് രാജ്യത്തിനുണ്ടാകും. ഡാറ്റ സെന്റര്‍ വികസിപ്പിക്കാനുള്ള 15 വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്കായി 15000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലേക്കെത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശനിക്ഷേപമാകും ഇത്.