കോണ്‍ഗ്രസിന് തിരിച്ചടി; ഗോവയില്‍ ബിജെപി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ ബിജെപി അധികാരത്തിലേക്ക്. ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണക്കാന്‍ തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി മുതിര്‍ന്ന ബിജെ പി നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയെ കാണും.

അതേസമയം, ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാകും മുഖ്യമന്ത്രിയെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഗോവയില്‍ ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കും. ബിജെപി തുടര്‍ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രമോദ് സാവന്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രമോദ് വ്യക്തമാക്കിയിരുന്നു.

പ്രദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സര്‍ക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ് തനാവദെയും അറിയിച്ചു. ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും സാധ്യതയേറുകയാണ്.