ബെന്നറ്റ്-പുടിന്‍ കൂടിക്കാഴ്ച; യുക്രൈന്‍ വിഷയത്തില്‍ ഫലം കണ്ടേക്കുമെന്ന് വിലയിരുത്തല്‍

യുക്രൈന്‍-റഷ്യ യുദ്ധം തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റ് ക്രെംലിനില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിന്റെ നീക്കം ഫലം കണ്ടേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

യുക്രൈനിലെ ജൂത സമൂഹങ്ങളുടെ സുരക്ഷയും, ഇറാനുമായുള്ള ആണവ ചര്‍ച്ചകളുടെ അവസ്ഥയും കൂടിക്കാഴ്ചയില്‍ വിഷയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ബെന്നറ്റ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുമായും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും സംസാരിച്ചിരുന്നു.

റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ഇടപെടണമെന്ന് യുക്രൈന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യ-ഇസ്രായേല്‍ ബന്ധം ഗുണം ചെയ്യുമെന്നാണ് യുക്രൈന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ നേട്ടമെന്തെന്നതില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇരു രാജ്യങ്ങളുമായുള്ള യുദ്ധം 10-ാം ദിവസം പിന്നിടുമ്പോള്‍ യുക്രൈന്‍-റഷ്യ മൂന്നാം വട്ട ചര്‍ച്ച തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.