റഷ്യക്കെതിരെ നിലപാട് സ്വീകരിക്കാൻ ബൈഡന് കഴിയുന്നില്ല; വിമർശനവുമായി ട്രംപ്

ന്യൂയോർക്ക്: യുക്രൈൻ സംഘർഷത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്കും വ്ളാഡമിർ പുടിനുമെതിരെ നിലപാട് സ്വീകരിക്കാൻ ബൈഡൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനായിരുന്നു ഇപ്പോൾ അമേരിക്കൻ പ്രസിഡന്റെങ്കിൽ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും യുക്രൈനിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോറിഡയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബൈഡനെ വെറും ചെണ്ട പോലെ പുടിൻ കൊട്ടുന്നുവെന്നും ഇത് കാണാൻ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യയ്ക്ക് യുക്രൈനെ ആക്രമിക്കാനുള്ള അവസരം ഒരിക്കലും ഒരുക്കാൻ പാടില്ലായിരുന്നു. യുക്രൈൻ പ്രസിഡന്റ് വ്‌ലോഡിമിർ സെലൻസ്‌കിയെ ധീരനെന്ന് വിളിച്ച് അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പുടിനുമായി തനിക്ക് സൗഹൃദം ഉണ്ട്. അതിനാൽ തന്നെ ഇത്തരം ഒരു ആക്രമണം നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ പ്രസ്താവനകളിൽ നിന്നും വിപരീതമായിട്ടായിരുന്നു ട്രംപിന്റെ പുതിയ അഭിപ്രായ പ്രകടനങ്ങൾ.

യുക്രൈന്റെ കിഴക്കൻ ഭാഗത്തെ രണ്ട് മേഖലകൾ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. യുക്രൈൻ സംഭവവികാസങ്ങൾ ടിവിയിലാണ് താൻ കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സമാധാന സേനയെയാണ് പുടിൻ യുക്രൈനിലേക്ക് അയച്ചതെന്നും ഇതൊരു കിടിലൻ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.