ലണ്ടൻ: എതിരാളിയുടെ ശക്തി മനസ്സിലാക്കാതെ, അമിത ആത്മവിശ്വാസത്തിൽ എടുത്തു ചാടി യൂദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ട പുടിൻ പുലിവാലു പിടിക്കുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം 16 തലവൻ റിച്ചാർഡ് മുറേ. ആയുധശക്തികൊണ്ട് മണ്ണുകീഴടക്കിയാലും, യുക്രെയിനികളുടെ മനസ്സ് കീഴടക്കാത്തിടത്തോളം കാലം യുദ്ധം ജയിച്ചു എന്ന് പുടിന് പറയാനാകില്ല എന്നു പറയുന്ന പ്രൊഫസർ ഫ്രീഡ്മാൻ എഴുതിയ ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുക്രൈന് മേൽ റഷ്യ പ്രതീക്ഷിച്ചത്ര വേഗം വിജയം നേടാൻ കഴിയില്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുന്നത്.
വികലമായ ആസൂത്രണമായിരുന്നു റഷ്യൻ സൈന്യം നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. പ്രതീക്ഷിക്കാത്ത ചെറുത്തു നിൽപ് ഉണ്ടായപ്പോൾ റഷ്യ സൈന്യം പകച്ചുപോയെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ സൈന്യത്തേക്കാൾ ഏറെ യുക്രൈൻ ജനതയുടെ പ്രതിരോധമാണ് റഷ്യയുടെ പദ്ധതികളെ തകിടം മറിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈനിക ശക്തി താരതമ്യം ചെയ്യുമ്പോൾ റഷ്യയ്ക്ക് മുന്നിൽ യുക്രൈൻ ഒന്നുമല്ല. എന്നിട്ടും അതിന് ആനുപാതികമായ മുന്നേറ്റം യുദ്ധമുന്നണിയിൽ ഉണ്ടാക്കാൻ റഷ്യയ്ക്ക് കഴിയുന്നില്ല എന്നത് തന്നെ യുക്രൈൻ സൈന്യത്തിന്റെയും ജനതയുടെയും നിശ്ചയദാർഢ്യത്തിന് ഉത്തമോദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം പത്ത് ദിവസത്തിൽ അധികം നീണ്ടു നിന്നാൽ റഷ്യ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

