റഷ്യന്‍ ആക്രമണം; 50 ലക്ഷം പേര്‍ വരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. 50 ലക്ഷം പേരെങ്കിലും യുദ്ധം തീരുമ്പോഴേക്കും യുക്രൈനില്‍ നിന്ന് പലായനം ചെയ്‌തേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.

യുക്രൈനിലെ സ്ഥിതി അതീവ ഗുരുതരമാണ്. റഷ്യന്‍ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി അയല്‍രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നത്. മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കാണ് ആളുകളുടെ ഒഴുക്ക്. ഭൂരിഭാഗം പേരും പോളണ്ടും മോള്‍ഡോവയുമാണ് ലക്ഷ്യമിടുന്നത്. സ്ലോവാക്യയിലേയ്ക്കും ആളുകള്‍ പലായനം നടത്തുന്നുണ്ട്. മണിക്കൂറുകളോളം ക്യൂ നിന്ന്, വിശപ്പും ദാഹവും സഹിച്ച്, എല്ലാം നഷ്ടപ്പെട്ട്‌ പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് പേരെയാണ് ഓരോ യുദ്ധവും ബാക്കിയാക്കുന്നത്.

യുക്രൈന്‍ അതിര്‍ത്തിയില്‍ ഒമ്പതോളം സ്വീകരണ കേന്ദ്രങ്ങളാണ് അഭയാര്‍ഥികള്‍ക്കായി പോളണ്ട് ഒരുക്കിയിട്ടുള്ളത്. യുക്രൈനില്‍ നിന്നുള്ള രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ അഭയാര്‍ത്ഥികളെയാണ് ജര്‍മനിയും പ്രതീക്ഷിക്കുന്നത്. മോള്‍ഡോവ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം അഭയാര്‍ത്ഥികള്‍ക്ക് താങ്ങാവാന്‍ കാത്തിരിക്കുകയാണ്.