രക്ഷപ്പെടുത്താമെന്ന് അമേരിക്ക; നിരസിച്ച് വ്‌ളോഡിമര്‍ സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായവാഗ്ദാനം നിരസിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി. താന്‍ നാട് വിട്ട് പോയിട്ടില്ലെന്നും കീവില്‍ തന്നെയുണ്ടെന്നും അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിച്ചെന്നും റഷ്യയെ പ്രതിരോധിക്കാനായി തങ്ങള്‍ കീവില്‍ തന്നെയുണ്ടെന്നുമാണ് സെലന്‍സ്‌കി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

അതേസമയം, റഷ്യയുമായുള്ള ചര്‍ച്ചാവേദി ബലാറസിന്‍ നിന്ന് ഇസ്രായേലിലേക്ക് മാറ്റണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ വ്യോമപാത അനുവദിക്കില്ലെന്ന് ബ്രിട്ടനും വ്യക്തമാക്കി. യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന ആവശ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കീവിന് 12 കിലോമീറ്റര്‍ അകലെ മാറി റഷ്യയും യുക്രൈനും തമ്മില്‍ അതിശക്തമായ സംഘര്‍ഷമാണ് നടക്കുന്നത്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്ഫോടന പരമ്പരയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി.