മകളുടെ കാഴ്ച ശക്തി തിരിച്ചു കിട്ടിയതില്‍ സന്തോഷം; ഇന്ത്യയിലെ ആയുര്‍വേദ ചികിത്സാരീതി കെനിയയിലേക്കും

നെയ്റോബി: ഇന്ത്യന്‍ ചികിത്സാ രീതിയിലൂടെ തന്റെ മകളുടെ കാഴ്ച്ച ശക്തി തിരികെ ലഭിച്ച സന്തോഷത്തില്‍ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗയും കുടുംബവും. കണ്ണിലെ ഞരമ്പുകളില്‍ ഉണ്ടായ രോഗബാധയെത്തുടര്‍ന്ന് 2017 ലാണ് ഒഡിംഗയുടെ മകള്‍ റോസ് മേരിയ്ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. കാഴ്ച നഷ്ടമായതിനെ തുടര്‍ന്ന് ഇസ്രയേലിലും ചൈനയിലും ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കൊച്ചിയിലുള്ള ശ്രീധരീയം ആയുര്‍വേദശാലയില്‍ ഒഡിംഗയും കുടുംബവും ചികിത്സക്കെത്തിയത്.

‘ആദ്യം ആയുര്‍വേദ ചികിത്സ നടത്താന്‍ മടിച്ചിരുന്നു. ഡോക്ടറേറ്റും പിഎച്ച്ഡിയും ചെയ്ത വിദഗ്ധര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തിടത്ത് ആയുര്‍വേദം കൊണ്ട് എന്ത് ചെയ്യാനാണ് എന്നതായിരുന്നു സംശയം. എങ്കിലും 2019ല്‍ ഇവിടെയെത്തി ചികിത്സ തേടി. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകള്‍ റോസ് മേരിയ്ക്ക് കാര്യമായ പുരോഗതിയാണ് ഉണ്ടായത്. ഇപ്പോള്‍ എല്ലാം കാണാം. ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഈ രീതി ഉപയോഗിച്ചതിനാലാണ് തന്റെ മകള്‍ക്ക് കാഴ്ച്ച തിരികെ ലഭിച്ചത്. രാജ്യത്തെ ആയുര്‍വേദ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും കെനിയയിലെ സസ്യങ്ങളെ ചികിത്സക്കായി ഉപയോഗപ്പെടുത്താനും വേണ്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തി’-ഒഡിംഗ പറഞ്ഞു.

ഒരുമാസം കേരളത്തില്‍ താമസിച്ച് ചികിത്സ നടത്തി. മരുന്നുകള്‍ കെനിയയിലേക്കും കൊടുത്തയച്ചിട്ടുമുണ്ടായിരുന്നു. രണ്ട് വര്‍ഷക്കാലം ആയുര്‍വേദ മരുന്ന് കഴിച്ച് റോസ് മേരിക്ക് കാഴ്ചശക്തി പൂര്‍ണ്ണമായും തിരികെ ലഭിച്ചുവെന്നും ഒഡിംഗ സന്തോഷം പങ്കിട്ടു. മകള്‍ പൂര്‍ണ്ണ ആരോഗ്യവതിയായതിന് പിന്നാലെ നന്ദി അറിയിക്കാനും ഒഡിംഗയും കുടുംബവും ഇവിടെ എത്തിയിരുന്നു.