വിദേശത്ത് നിന്നെത്തുന്നവരില്‍ കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രം പരിശോധന

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രക്കാരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ ഇനി സമ്പര്‍ക്ക വിലക്ക് ഉണ്ടാവുകയുള്ളൂ.

രാജ്യാന്ത്ര യാത്രക്കാര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ പ്രോട്ടോക്കോള്‍ മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശവും യോഗം അംഗീകരിച്ചു.

വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.