രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നൽകും; ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നൽകുമെന്ന് കെ രാജൻ വ്യക്തമാക്കി. രവീന്ദ്രൻ പട്ടയം ഒരു ഉപകാരവും ഇല്ലാത്ത പട്ടയമാണെന്ന് അദ്ദേഹം പറഞ്ഞു. 2019 ലാണ് അർഹരായവർക്ക് സാധുതയുള്ള പട്ടയം കൊടുക്കാൻ നടപടി തുടങ്ങിയതെന്നും മന്ത്രി അറിയിച്ചു.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. അർഹരായവർക്ക് പുതിയ പട്ടയം നൽകാനും തീരുമാനിച്ചു. ആരെയും കുടിയിറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രവീന്ദ്രൻ പട്ടയം കൈവശം വെച്ചതുകൊണ്ട് ആർക്കും ഒരുകാര്യവുമില്ല നിയമസാധുതയില്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകൾ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അർഹാരയവർക്ക് സാധുതയുള്ള പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

532 പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1999 ൽ ദേവികുളം താലൂക്കിൽ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് അനുവദിച്ച പട്ടയങ്ങളാണ് സർക്കാർ റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം ഇത് പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്.