കോട്ടയം: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. വിധി വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പോലീസുകാരിൽനിന്നും പ്രോസിക്യൂഷനിൽ നിന്നും ലഭിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ലഭിച്ചില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു. സിസ്റ്ററിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി.
സിസ്റ്ററിന് നീതി കിട്ടുംവരെ അപ്പീൽ പോകുകയും പോരാടുകയും ചെയ്യും. മൊഴികളെല്ലാം അനുകൂലമാണ്. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും ചെയ്യാം. ആ ഒരു കാലമാണ് ഇപ്പോൾ മുന്നിലുള്ളത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. സാധാരണക്കാരായ മനുഷ്യർ എന്തുവന്നാലും മിണ്ടാതിരിക്കുകയും കേസിന് പോകാതിരിക്കുകയും ചെയ്യാതിരിക്കണമെന്നാണ് ഈ വിധിയിൽനിന്ന് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നതുവരെ ഒരട്ടിമറിയും ഉണ്ടായിട്ടില്ല. അതിനുശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്നും അനുപമ അറിയിച്ചു.
നീതിക്ക് വേണ്ടി അപ്പീൽ പോകും, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു. തങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടുന്നത് വരെ മരിക്കേണ്ടിവന്നാലും പോരാടും. സഭയുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉൾപ്പെടെ ഉണ്ടായാലും ഭയമില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.

