കൊച്ചി ഇനി വറ്റില്ല; കുടിവെള്ളക്ഷാമം പരിഹരിക്കാനൊരുങ്ങി ജല അതോറിറ്റി

കൊച്ചി: 2050 വരെ ഇനി കൊച്ചിയില്‍ കുടിവെള്ളക്ഷാമമുണ്ടാകില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആലുവയില്‍ ദിവസേന 143 ദശലക്ഷം ലിറ്റര്‍ വെള്ളം സംസ്‌കരിക്കാവുന്ന പുതിയ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങുന്നു. 130 കോടി രൂപയാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചിലവ്. ഇതുവഴി കൊച്ചി കോര്‍പറേഷനിലും നാല് മുനിസിപ്പാലിറ്റികളിലും 13 പഞ്ചായത്തുകളിലും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ജല അതോറിറ്റി കൊച്ചി സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ ജോച്ചന്‍ ജോസഫ് അറിയിച്ചു.

ആലുവ, കളമശേരി, തൃക്കാക്കര, ഏലൂര്‍ മുനിസിപ്പാലിറ്റികളിലും എടത്തല, കീഴ്മാട്, ചൂര്‍ണിക്കര, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട്, കടമക്കുടി, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെല്ലാം ഇനി തടസ്സമില്ലാതെ വെള്ളമെത്തും. പൈപ്പുലൈനിലെ തകരാറ്, കുടിവെള്ള വിതരണ തടസ്സങ്ങള്‍, കുടിവെള്ള മോഷണം തടയല്‍, സാങ്കേതിക സംവിധാനങ്ങളൊരുക്കല്‍ എന്നിവയിലെ മാറ്റമുണ്ടാകും. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ജല അതോറിറ്റിയുടെ ലക്ഷ്യം. പദ്ധതി തുടങ്ങാനായി 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

പൈപ്പുലൈനിലെ തകരാറ് കണ്ടുപിടിക്കാന്‍ വാട്ടര്‍ സപ്ലൈ സ്റ്റെതസ്‌കോപ് സംവിധാനം ഏര്‍പ്പെടുത്തും. കൃത്യമായ ഇടവേളകളില്‍ കുടിവെള്ളവിതരണ ശൃംഖലയിലെ മര്‍ദ്ദം രേഖപ്പെടുത്തും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നവരെ കണ്ടുപിടിച്ച് നടപടിയെടുക്കുമെന്നും ജോച്ചന്‍ ജോസഫ് വ്യക്തമാക്കി.