കെ റെയിൽ നടപ്പാക്കുക തന്നെ ചെയ്യും; ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് കെ റെയിലുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കിൽ നാടിന്റെ പൊതുവികസനത്തെ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതി കെ റെയിൽ മാത്രമല്ല. മറ്റുപദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. എന്നാൽ കെ റെയിൽ ആണ് ഇതിൽ പ്രധാനപ്പെട്ടത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച ഉണ്ടായില്ലെന്ന് മാദ്ധ്യമങ്ങൾ പറയുന്നു, പക്ഷെ ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരുമായിട്ടാണെന്ന് അദ്ദേഹം വിശദമാക്കി. പ്രധാനപ്പെട്ട കക്ഷി നേതാക്കൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയിലുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും സർക്കാർ മറുപടി പറഞ്ഞിട്ടുണ്ട്. പദ്ധതിയിൽ സർക്കാർ ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവിൽ നടന്ന കാര്യങ്ങളാണ്. നാടിനു ആവശ്യമാണ് കെ റെയിൽ പദ്ധതി. നാടിന്റെ വികസനത്തിൽ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു. പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.