കമ്മ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയത്തെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പ്രമേയം പാസാക്കിയതിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രമേയം തന്റെ അറിവോട് കൂടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണം എന്നുള്ള പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് വ്യക്തമാക്കിയാണ് സമസ്ത പ്രമേയം പാസാക്കിയത്. കൺവീനർ സലിം എടക്കരയാണ് പ്രമേയം അവതരിപ്പിച്ചത്. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറം ജില്ലാ സുവർണ്ണ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ പ്രമേയം പാസാക്കിയത്. അതേസമയം വഖഫ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട വിഷയത്തിൽ മുസ്ലീം ലീഗ് രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 27 ന് കലക്ട്രേറ്റുകളിലേക്ക് മാർച്ച്, ഫെബ്രുവരി മാസം നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും മുസ്ലീം ലീഗ് അറിയിച്ചു. പഞ്ചായത്ത് തലത്തിൽ രാപ്പകൾ സമരം എന്നിങ്ങനെയുള്ള സമരവും ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്.