പുത്തൻ പ്രത്യാശകളിൽ ജനങ്ങൾ; പുതുവർഷത്തെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാൻഡും പുതുവർഷത്തെ വരവേറ്റു. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസമില്ല. അതേസമയം പുത്തൻ പ്രത്യാശകളോടെയാണ് കേരളം പുതുവർഷത്തെ വരവേറ്റത്.

ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് പുതുവർഷാഘോഷത്തിന് വലിയ തോതിൽ സംഘടിപ്പിച്ചിരുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇത്തവണ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ജനങ്ങൾ നേരത്തെ തന്നെ പിരിഞ്ഞു പോയി. ഹോട്ടലുകളും ബാറുകളുമെല്ലാം രാത്രി ഒമ്പത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രധാനപ്പെട്ട റോഡുകളിലെല്ലാം പോലീസ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കൃത്യമായ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാത്രി പത്ത് മണിക്ക് ശേഷം യാത്ര അനുവദിച്ചിരുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.