തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലെ അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഇതിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർമാർക്ക് നിയോഗിക്കാം. വിദ്യാഭ്യാസം, റവന്യു ഉൾപ്പെടെയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ പങ്കാളിത്തവും ഉറപ്പാക്കും. ഈയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ യോഗത്തിന്റെ റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുക.
അതേസമയം 2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 30 ന് നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.
എറണാകുളം ടൗൺഹാളിൽ വൈകിട്ട് 5 ന് ഉദ്ഘാടനം നിർവഹിക്കും. ഭൂരഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 1,000 കുടുംബങ്ങൾക്കായി 25 കോടി രൂപ ധനസഹായമായി നൽകാമെന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ഒപ്പുവെച്ച് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം നടക്കും.

