പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കർഷകർ. ഇതിനായി കേന്ദ്രത്തിന്റെ വിവാദ നിയമങ്ങൾക്കെതിരെ പോരാടിയ 22 കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരിച്ചു. സംയുക്ത സമാജ് മോർച്ച എന്നാണ് പാർട്ടിയുടെ പേര്.

ബൽബീർ സിങ് രജേവാൾ സംയുക്ത സമാജ് മോർച്ചയെ നയിക്കുമെന്നാണ് വിവരം. 117 സീറ്റിലും കർഷകർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് സംയുക്ത കിസാൻ മോർച്ച ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംയുക്ത കിസാൻ മോർച്ചയുടെ പേര് എവിടെയും ഉപയോഗിക്കാൻ പാടില്ലെന്നും നേതാക്കൾ അറിയിച്ചു.

ഇതിനു പിന്നാലെയാണ് 22 കർഷക സംഘടനകൾ ചേർന്ന് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. പോരാട്ടം ജയിക്കാൻ കഴിയുമെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കാനും സാധിക്കുമെന്ന് ബികെയു നേതാവ് ഹർമീത് സിങ് കഡ്യാൻ അറിയിച്ചു. ജനങ്ങളുടെ താത്പര്യമാണ് സംയുക്ത സമാജ് മോർച്ച അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.