കെഎസ്ആര്‍ടിസിക്ക് 191 കോടി രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 191 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ഇതില്‍ 146 കോടി രൂപ പെന്‍ഷന്‍ ബാധ്യത തീര്‍ക്കുന്നതിന് വേണ്ടിയാണ്. ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 30 കോടിക്ക് പുറമെ 15 കോടിയും നല്‍കി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 20 മുതല്‍ ശമ്പളം ഭാഗികമായി കൊടുത്ത് തുടങ്ങിയത്. എന്നാല്‍, പെന്‍ഷന്‍ വിതരണം നടന്നിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ കൂട്ടായ്മ വഴിയാണ് പെന്‍ഷന്‍ വിതരണം നടന്നിരുന്നത്. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 146 കോടി രൂപ സഹകരണ ബാങ്കുകള്‍ക്ക് കൈമാറും. എങ്കിലും, പെന്‍ഷന്‍ വിതരണം തിങ്കളാഴ്ചയോടെയേ ആരംഭിക്കാന്‍ സാധ്യതയുള്ളൂ.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ഘട്ടംഘട്ടമായാണ് ഇത്തവണ ശമ്പളം നല്‍കിയത്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ബസുകള്‍ നിരത്തിലിറക്കാനാവാത്ത അവസ്ഥയും ഉണ്ട്.