കൊച്ചി: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ഒന്നര ലക്ഷം രൂപ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.
സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പരാതിക്കാർക്ക് കോടതി ചെലവിലേക്ക് 25000 രൂപ നൽകണം. കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നത്. സർക്കാരിന്റെ നിലപാടിനെതിരെ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

