കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി തുടരാം. ജസ്റ്റിസ് അമിത് റാവലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

അതേസമയം കണ്ണൂർ വിസി പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണെന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നും വ്യക്തമാക്കി മന്ത്രി ഗവർണർക്ക് നൽകിയ കത്താണ് പുറത്തു വന്നത്. ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നത് സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത്. അതിനാൽ വി.സിയെ പുനർ നിയമിക്കണമെന്നും ബിന്ദും കത്തിൽ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം ശക്തമാകുന്നതിനിടയിലാണ് മന്ത്രി ഗവർണറിന് നൽകിയ കത്ത് പുറത്തു വന്നിരിക്കുന്നത്.