തിരുവനന്തപുരം: ബസ് ചാർജ്ജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ചർച്ച നടത്തി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ്ജ് വർദ്ധന അനിവാര്യമാണെന്നാണ് ചർച്ചയിൽ പൊതുവായി ഉണ്ടായ ധാരണയെന്ന് അദ്ദേഹം പറഞ്ഞു. രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കിൽ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ കൺസെഷൻ തുടരണം എന്നാണ് ചർച്ചയിലെ പൊതു അഭിപ്രായം. നിലവിൽ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഒരു പോലയാണ് കൺസെഷൻ നൽകുന്നത്. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും മാറ്റം വരുത്തണമെന്ന് നിർദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷൻ കാർഡുകളാണ് നിലവിലുള്ളത്.
ആംബുലൻസുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ചർച്ചയിൽ ഉയർന്നു വന്ന വിവിധ നിർദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

