സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാൻ താൻ കൂട്ടുനിൽക്കില്ല; ഗവർണർ

arif

തിരുവനന്തപുരം: വിസി നിയമന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക എന്നതിലൂടെ വിഷയത്തിന് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.

സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. സർക്കാരിന് ആരെ വേണമെങ്കിലും സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം. എന്നാൽ തന്നെ ചാൻസിലറായി മുൻനിർത്തി അത് വേണ്ടെന്ന് അദ്ദേഹം പറയുന്നു. ചാൻസിലർ സ്ഥാനം ഒഴിവാക്കി കൊണ്ട് സർക്കാരിന് ഓർഡിനൻസ് ഇറക്കാം. അതിൽ താൻ ഒപ്പിട്ടു നൽകാമെന്നും ഗവർണർ എന്നത് പേരിന് മാത്രമാണുള്ളതെങ്കിൽ തന്റെ സമയം നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭാഷണങ്ങൾ കൊണ്ടൊന്നും കാര്യമില്ല, രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. സർക്കാർ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാൻ താൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ വിശദമാക്കി.