കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എം.കെ മുനീർ. മുസ്ലീം ലീഗ് മതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചോദിച്ച പിണറായിയോട് തിരിച്ച് ചോദിക്കാനുള്ളത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആണോയെന്നാണെന്ന് മുനീർ പരിഹസിച്ചു.
ഇം.എം.എസിന്റെ സർക്കാരിൽ അംഗങ്ങളുണ്ടായിരുന്ന പാർട്ടിയാണ് ലീഗ്. പാർട്ടി ഭരണഘടന മാറിയിട്ടില്ല. വഖഫ് സംരക്ഷണ റാലി വൻ വിജയമായതിനാലാണ് കേസെടുത്ത് സർക്കാർ പ്രതികാരം കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് എന്താണ് ചെയ്യേണ്ടതെന്ന് എ.കെ.ജി സെന്ററിൽ നിന്ന് തിട്ടൂരം വേണ്ട. ലീഗിനെ കേസെടുത്ത് ഭയപ്പെടുത്താമെന്ന് കരുതേണ്ട. ഒരു വിഷയത്തിലും ലീഗ് അഭിപ്രായം പറയേണ്ടെന്ന പിണറായിയുടെ ധാഷ്ട്യം എ.കെ.ജി സെന്ററിൽ മതി. മുഖ്യമന്ത്രിക്ക് സ്ഥല- ജല വിഭ്രാന്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പള്ളിക്കമ്മിറ്റികളിൽ എടുത്തതല്ല. അത് സർക്കാർ സ്വീകരിച്ചതാണ്. ലീഗ് സംഘടിപ്പിച്ച സമ്മേളനം കണ്ട് ഭയന്നാണ് മുഖ്യമന്ത്രിയുടെ പോലീസ് കേസെടുത്തത്. വഖഫ് ബോർഡ് വിഷയത്തെ രാഷ്ട്രീയമായി തുടർന്നും നേരിടും. സമരവുമായി ലീഗ് മുന്നോട്ട് പോകും. ഏതെങ്കിലും ഒരു നേതാവ് പറഞ്ഞ ഒരു വാചകം മാത്രം അടർത്തിയെടുത്ത് ഒരു സമ്മേളനത്തിന്റെ മൊത്തം സത്തയായി അതിനെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രാപ്പെട്ടു. നിയമസഭയിലെടുത്ത ഒരു തീരുമാനത്തെ നിയമസഭയിലെ അംഗമായ ഒരു പാർട്ടി എതിർക്കേണ്ടെന്ന അദ്ദേഹത്തിന്റെ തിട്ടൂരം മറ്റ് സ്ഥലങ്ങളിൽ കാണിച്ചാൽ മതി. ലീഗ് നേതാക്കൾ ഓടിളക്കി എംഎൽഎമാരായതല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് സഭയിലെത്തിയവരാണ്. വഖഫ് നിയമനം സംബന്ധിച്ച് പിണറായി വിജയൻ പറയുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ലീഗിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് തീരുമാനമെടുത്തതെന്നും എം കെ മുനീർ ആരോപിച്ചു.

