ഇടുക്കി: തമിഴ്‌നാടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടാണ് എം എം മണി തമിഴ്നാടിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പാതിരാത്രിയിൽ ഡാം തുറക്കുന്ന തമിഴ്നാട് സർക്കാർ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാർ വിഷയത്തിൽ മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ തുറന്നു പറയാൻ ആർജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം പരിഹസിച്ചു.
മുൻപും അദ്ദേഹം മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിർമ്മിച്ച മുല്ലപ്പെരിയാർ ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

