ബാലന്‍ ഡി ഓര്‍: മെസിയേക്കാള്‍ അര്‍ഹത ക്രിസ്റ്റ്യനോ റൊണാള്‍ഡോക്കെന്ന് ടോണി ക്രൂസ്

പാരിസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായത് പിഎസ്ജിയുടെ അര്‍ജന്റൈന്‍ താരമായ ലയണല്‍ മെസിയാണ്. ഏഴാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാല്‍, ഇത്തവണത്തെ പുരസ്‌കാര നേട്ടത്തിന് മെസി അര്‍ഹനല്ലെന്നാണ് റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസ് പ്രതികരിച്ചത്. മെസി ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നും പിഎസ്ജി താരത്തെക്കാളും ബഹുദൂരം മുന്നിലാണ് ക്രിസ്റ്റ്യനോ റൊണാള്‍ഡോയെന്നും തുറന്നടിച്ചിരിക്കുകയാണ് ക്രൂസ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാള്‍ താരങ്ങള്‍ മെസിയും റൊണാള്‍ഡോയുമാണെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. പക്ഷേ എങ്ങനെയൊക്കെ നോക്കിയാലും മെസിയെക്കാളും ബഹുദൂരം മുന്നിലാണ് ക്രിസ്റ്റ്യാനോ. അതിനാല്‍ തന്നെ ഈ ബാലോണ്‍ ഡി ഓര്‍ മെസി അര്‍ഹിക്കുന്നില്ലെന്ന് ക്രൂസ് അഭിപ്രായപ്പെട്ടു.

ക്രിസ്റ്റ്യാനോയേയും മെസിയേയും മാറ്റിനിര്‍ത്തി മറ്റൊരു താരത്തിന് എന്ത് കൊണ്ട് പുരസ്‌കാരം നല്‍കുന്നില്ലെന്നും ക്രൂസ് ചോദിച്ചു. റയല്‍ മാഡ്രിഡ് മുന്നേറ്റനിര താരം കരിം ബെന്‍സേമയും ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നുവെന്ന് ക്രൂസ് ചൂണ്ടിക്കാട്ടി.