കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എംഎൽഎ പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; ഗുലാം നബി ആസാദ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എൽ.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സാധാരണ ഗതിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയർത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെയും മുഖ്യമന്ത്രിയെ എം.എൽ.എ. ആക്കുന്നതുപോലെയുമാണത്. സാമാന്യ ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ലെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. കുൽഗാമിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം ശൈത്യകാലത്ത് കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കശ്മീരിൽ ആദ്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യം ഞങ്ങൾ സർവകക്ഷിയോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരിയോടെ അതിർത്തി നിർണയം പൂർത്തിയാക്കണമെന്നും തുടർന്ന് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ബി.ജെ.പി നേതാക്കൾ പോലും കശ്മീരിന് സംസ്ഥാന പദവി തിരിച്ച് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.