ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കേർപ്പെടുത്തി ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. സാധനങ്ങൾ ദേവസ്വം ബോർഡിനോ കരാറുകാർക്കോ ഇവിടങ്ങളിൽ ഇറക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും തടയാൻ യൂണിയനുകൾക്ക് അവകാശമില്ലെന്നും ഇക്കാര്യങ്ങൾ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറയുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം നേരത്തെ ശബരിമലയിൽ അപ്പം, അരവണ എന്നിവ നിർമ്മിക്കാൻ ഹലാൽ സർട്ടിഫിക്കറ്റുളള ശർക്കര ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. കെ കുമാർ സമർപ്പിച്ച ഹർജിയിൽ എന്താണ് ഹലാൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച്ചയാണ് കോടതി പരിഗണിക്കുക.

സന്നിധാനത്തിന് വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം 40,000 ആയി വർധിപ്പിച്ചിരിക്കുകയാണ്. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കും അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ഫലവും ആധാർ കാർഡുമായാണ് ഭക്തർ ശബരിമലയിൽ ദർശനം നടത്താൻ എത്തേണ്ടത്. എന്നാൽ അഞ്ച് വയസിൽ താഴെയുളള കുട്ടികൾക്ക് പരിശോധന ആവശ്യമില്ല.