‘കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാര്‍ട്ടി’; കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വീണ്ടും കുടുംബ പാര്‍ട്ടിയെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പാര്‍ട്ടിയെ തലമുറകളായി ഒരു കുടുംബം തന്നെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശം നടത്തിയത്.

‘കുടുംബത്തിനു വേണ്ടിയുള്ള പാര്‍ട്ടി, കുടുംബത്താല്‍ നയിക്കപ്പെടുന്ന പാര്‍ട്ടി… ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ? ഒരു കുടുംബം പല തലമുറകളായി ഒരു പാര്‍ട്ടിയെ നയിക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാര്‍ട്ടികളെ നോക്കൂ..’ പ്രധാനമന്ത്രി പറഞ്ഞു. ‘കുടുംബ രാഷ്ട്രീയം എന്നു പറയുമ്പോള്‍, ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അനുഗ്രഹത്തോടെയും കഴിവുകളുടേയും അടിസ്ഥാനത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം. എന്നാല്‍, തലമുറകളായി ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒരു കുടുംബം ഭരിക്കുന്നുവെങ്കില്‍ അത് ജനാധിപത്യത്തിന് ഭീഷണിയാകും’, മോദി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന്റെ അന്തസത്തയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ വലിയ ആശങ്കയാണ്. ഒരു വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര മന്ത്രിമാരും പങ്കെടുത്ത ഭരണഘടനാ ദിന പരിപാടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഭരണഘടനയെ മാനിക്കാത്തവരാണ് ബിജെപി. അതില്‍ അവര്‍ക്ക് വിശ്വാസവുമില്ല. അവര്‍ ഭരണഘടന അനുസരിച്ചല്ല ഭരിക്കുന്നതും. പക്ഷേ അവര്‍ ഭരണഘടനാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഇതൊരു പി.ആര്‍. പരിപാടിയാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പ്രതികരിച്ചിരുന്നു.