കഴിഞ്ഞ ആറു മാസമായി കേരളത്തിൽ ചക്കയും മാങ്ങയും പൂക്കുന്നില്ല; തിരിച്ചടിയായത് തോരാമഴ

Jackfruit Day

ആലപ്പുഴ: കഴിഞ്ഞ ആറു മാസമായി കേരളത്തിൽ ചക്കയും മാങ്ങയും പൂക്കുന്നില്ല. മഴ മാറി മാനം തെളിഞ്ഞാൽ മാത്രമെ ഇനി പ്ലാവും മാവുമൊക്കെ പൂവിട്ട് കായ്കൾ വിരിയൂ. ഇത്തവണ പൂത്ത പ്ലാവുകളിൽ ഒന്നോ രണ്ടോയെണ്ണമാണ് ചക്കയായി വീണതെന്നാണ് കർഷകർ പറയുന്നത്.

ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിന്റെ കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്. കേരളത്തിലെ ചക്കയ്ക്കും ചക്ക വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണ്. മാങ്ങ, പേരയ്ക്ക, വാളൻപുളി, ജാതി, കപ്പ തുടങ്ങിയവയ്‌ക്കെല്ലാം വലിയ ആവശ്യകതയാണുള്ളത്. 2018 ലെ പ്രളയത്തിന് ശേഷമാണ് ഫലവൃഷങ്ങൾ കാലം തെറ്റി പൂക്കാനും കായ്ഫലം കുറയാനും ആരംഭിച്ചത്.

വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ കേരളീയർക്ക് അന്യമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്. ഈ വർഷം ഫെബ്രുവരി മാസം മുതൽ മഴ അനുഭവപ്പെടുകയാണ്. നവംബർ തീരാറായിട്ടും വെയിൽ തെളിഞ്ഞിട്ടില്ല. സാധാരണ ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ ഡിസംബർ മാസങ്ങളിലാണ്. ്മഴ സംസ്ഥാനത്തിന്റെ കാർഷിക വിപണിയെ കൂടിയാണ് ചതിച്ചത്.