അഭിമാന നേട്ടം; സുസ്ഥിര വികസന സൂചികയിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരവും കൊച്ചിയും

കൊച്ചി: രാജ്യത്തെ നഗരങ്ങളിലെ സുസ്ഥിര വികസന സൂചികയിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരവും കൊച്ചിയും. സുസ്ഥിര വികസന സൂചികയിൽ തിരുവനന്തപുരം നഗരത്തിന് മൂന്നാം സ്ഥാനവും, കൊച്ചി നഗരത്തിന് അഞ്ചാം സ്ഥാനവുമാണ്. കേന്ദ്ര സർക്കാരിന്റെ നിതി ആയോഗാണ് സൂചിക തയ്യാറാക്കിയത്. ഷിംല, കോയമ്പത്തൂർ, ചണ്ഡീഗഢ്, തിരുവനന്തപുരം എന്നിവയാണ് ആദ്യത്തെ സൂചികയിലെ മൂന്നു നഗരങ്ങൾ. പനാജി, പൂനെ, തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്, നാഗ്പുർ തുടങ്ങിയ നഗരങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുണ്ട്.

സൂചികയിൽ 70 ശതമാനത്തിനും 75.5 ശതമാനത്തിനുമിടയിൽ സ്‌കോർ ലഭിച്ച നഗരങ്ങൾ നല്ല പുരോഗതി കൈവരിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത് 75.5 ആണ് ഷിംലയ്ക്ക് ലഭിച്ച സ്‌കോർ. തിരുവനന്തപുരത്തിന് 72.4-ഉം കൊച്ചിക്ക് 72.3 ഉം ആണ് സ്‌കോറായി ലഭിച്ചത്. 2030 ൽ നഗരങ്ങൾ കൈവരിക്കേണ്ട 46 വികസനലക്ഷ്യങ്ങളിൽ ഓരോ നഗരവും ഏതുവരെ എത്തിയെന്ന് പരിശോധിച്ച് നിതി ആയോഗ് ആദ്യമായാണ് ഇത്തരമൊരു റാങ്ക് പ്രസിദ്ധീകരിച്ചത്.

ദേശീയ പൊതുജനാരോഗ്യ സർവേ, ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ എന്നിവ ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന മന്ത്രാലയങ്ങളുടെ വിവിധ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് സ്‌കോർ തയ്യാറാക്കിയത്. ദാരിദ്ര്യനിർമാർജനം, പൊതു ആരോഗ്യ സംവിധാനം, ശുദ്ധജലലഭ്യത, ക്രമസമാധാനം തുടങ്ങി 46 മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്.