ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. കോവിഡ് വൈറസ് വ്യാപനത്തെയും ലോക്ക് ഡൗണിനെയും തുടർന്ന് ഒന്നര വർഷത്തിലേറെയായി രാജ്യാന്തര വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ പൂർവസ്ഥിതിയിലാകുമെന്നും രാജീവ് ബൻസാൽ വ്യക്തമാക്കി.
കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ ‘എയർ ബബിൾ’ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഇളവു നൽകി. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയിൽ താത്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ അനുവദിക്കുന്നതു പുനരാരംഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
അതേസമയം രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ വിലയിരുത്തുകയാണെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.

