പൊതുജന താൽപര്യം; ജയലളിതയുടെ മരണവും ചികിത്സയും അന്വേഷിക്കുമെന്ന് തമിഴ്നാട് സർക്കാർ

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവും ചികിത്സയും അന്വേഷിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്‌നാട് സർക്കാർ. പൊതുജന താൽപര്യം മുൻനിർത്തിയാണ് അന്വേഷണം നടത്തുന്നതെന്നാണ് തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഉന്നതനേതാക്കളിൽ ഒരാളാണ് ജയലളിത എന്നത് സംശയമില്ലാത്ത കാര്യമാണെന്നും ചെന്നൈ അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയും പിന്നീട് സംഭവിച്ച മരണവും അന്വേഷണവിധേയമാക്കണമെന്നും തമിഴ്നാട് സർക്കാർ പറഞ്ഞു. ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ഇക്കാര്യത്തിൽ സർക്കാറിന് മറ്റ് ഉദ്ദേശങ്ങളില്ലെന്നും അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചത്.

ജയലളിതയുടെ മരണത്തിന്റെ ഗൗരവം വിവരിക്കുന്ന സംഭവത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മരണത്തിന് ശേഷം അവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ മോഷണം പോയെന്നും ഒരു കാവൽക്കാരൻ കൊല്ലപ്പെട്ടുവെന്നും മറ്റൊരാളുടെ ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന മൂന്നാമതൊരാളും മരണപ്പെട്ടു. ഇതെല്ലാം ജയലളിതയുടെ മരണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ദവേ സുപ്രീം കോടതിയിൽ വിശദമാക്കി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ. അറുമുഖസ്വാമി കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് അപ്പോളോ ആശുപത്രി സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു തമിഴ്നാട് സർക്കാർ. അപ്പോളോ ആശുപത്രിയുടെ വാദത്തെ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാറും ദുഷ്യന്ത് ദവേയും എതിർത്തു.