ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ് കത്തിൽ ദേവകി അന്തർജനം വ്യക്തമാക്കുന്നത്. 2020 ജനുവരിയിൽ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നുമാണ് കത്തിൽ പറയുന്നത്.
തനിക്ക് 87 വയസ്സായി. വിധി കേൾക്കുവാൻ വേണ്ടി താൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാൽ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും ദേവകി അന്തർജനം കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

