ഇന്ത്യയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നറിയിച്ച് രാജ്യം. യുഎസ്, യുകെ, ഖത്തര്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ തൊണ്ണൂറ്റിയൊന്‍പത് രാജ്യങ്ങള്‍ക്കാണ് അനുമതി.

കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യാത്രക്കാര്‍ക്ക് അനുവദിച്ച എല്ലാ വിസകളും ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര ആഗമനങ്ങള്‍ക്കായുള്ള മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഇന്ത്യയുടെ കൊവിഡ് 19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അറിയിച്ചത്. പത്ത് വയസിന് താഴെയുള്ള കുട്ടികളെയും ഇന്ത്യയിലെ ആഗമനത്തെ തുടര്‍ന്നുള്ള കൊവിഡ് ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ പതിനാല് ദിവസം സ്വയം നിരീക്ഷിച്ചാല്‍ മതിയാകും. ഭാഗികമായി വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ വിമാനത്താവളത്തിലെ കൊവിഡ് ടെസ്റ്റിന് വിധേയരാകണം. ഇതിന് ശേഷം മാത്രമേ വിമാനത്താവളത്തില്‍ നിന്നും പുറത്ത് പോകാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ പാലിക്കണം. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുകയാണെങ്കില്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷിക്കണം. ഇന്ത്യയില്‍ എത്തുന്നവരില്‍ കൊവിഡ് ലക്ഷണങ്ങളുള്ളവരും ഹോം ക്വാറന്റൈനില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും കൊവിഡ് ടെസ്റ്റിന് വിധേയമാകുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.