അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ടു ഭീകരസംഘടനകൾ

ചുരാചന്ദ്പ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാ ഫ്രണ്ടും. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണിത്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുസംഘടനകളും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് രംഗത്തെത്തിയത്.

മണിപ്പൂരിലെ ചുർചൻപുരിൽ നടന്ന ഭീകരാക്രമണത്തിൽ കേണലും കുടുംബവും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വാഹന വ്യൂഹത്തിന് നേരെ ഭീകരർ ഐഇഡി ആക്രമണമാണ് നടത്തിയത്.

ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. വീരമൃത്യു വരിച്ച സൈനികർക്കും കേണൽ വിപ്ലവ് ത്രിപാഠിയുടെ ഭാര്യക്കും മകനും ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചു.