ന്യൂഡൽഹി: മണിപ്പുരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനികരുടെ ജീവത്യാഗം ഒരിക്കലും രാജ്യം മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുഃഖത്തിന്റെ ഈ വേളയിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം അവരുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മണിപ്പൂരിലെ ചുർചൻപുരിൽ നടന്ന ഭീകരാക്രമണത്തിൽ കേണലും കുടുംബവും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു. വീരമൃത്യു വരിച്ച സൈനികർക്കും കേണൽ വിപ്ലവ് ത്രിപാഠിയുടെ ഭാര്യക്കും മകനും ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ശനിയാഴ്ച രാവിലെ പത്തോടെയാണ് സൈനികർക്ക് നേരെ ആക്രമണം ഉണ്ടായത്. 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലബ് ത്രിപാഠിയും ഭാര്യയും മകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

