ഭാവിയിൽ ചൈന ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രുവായി മാറും; ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ബിപിൻ റാവത്ത്

ന്യൂഡൽഹി: ഭാവിയിൽ ചൈന ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രുവായി മാറുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി ചൈന മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന പാകിസ്താനെക്കാൾ വലിയ ശക്തി ആയതിനാൽ ഏതൊരു സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിൽ പതിനെട്ടു മാസം നീണ്ടുനിന്ന സൈനിക സംഘർഷം മൂർച്ഛിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. പാംഗോങ് സോ-കൈലാഷ് റേഞ്ച് മേഖല ഉൾപ്പെടെയുള്ള ഭൂരിഭാഗം മേഖലകളിലും സംഘർഷസാധ്യത അവസാനിച്ചെങ്കിലും പൂർണമായി ഒഴിവായി എന്നു പറയാൻ കഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയർന്ന മേഖലകളിൽ തുടർച്ചയായ രണ്ടാം ശൈത്യകാലത്തേക്കുള്ള വിന്യാസത്തിനായി ഇന്ത്യൻ സായുധ സേന തയ്യാറായെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിന് മുമ്പ് വരെയുള്ള സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിൻവലിക്കാൻ ചൈന തയ്യാറാകുന്നതു വരെ ഇന്ത്യൻ സൈന്യം പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനയുമായി എന്തെങ്കിലും തരത്തിലുള്ള സംഘർഷത്തിൽ ഏർപ്പെട്ടാൽ അവരെ എതിർക്കാൻ ആവശ്യമായ കരുതലുകളും സ്വീകരിച്ചുവെന്നും ചൈന വീണ്ടും ചില സ്ഥാനങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇന്ത്യ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വിശദമാക്കി. ചൈനീസ് പട്ടാളം അവിടെ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.