കൊവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടനും; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 22 മുതല്‍ പ്രവേശനം

ലണ്ടന്‍: ഇന്ത്യുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടനും. ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ അംഗീകാരം ലഭിക്കുന്നത്. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ മാസം 22 മുതല്‍ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നല്‍കുവെന്നായിരുന്നു ബ്രിട്ടന്റെ മുന്‍ നിലപാട്. എന്നാല്‍, ഇപ്പോള്‍ യാത്രക്ക് മുന്‍പുള്ള കൊവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റൈന്‍ എന്നിവയിലും ഇളവുണ്ടാകും.

ഇന്ത്യക്ക് പുറമെ ലോകാരോഗ്യ സംഘടന അംഗീകരിച്ച യുഎഇ. മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍. കൊവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫോം വാക്‌സിനുകള്‍ക്കും ബ്രിട്ടന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൂടുതല്‍ പേരില്‍ കുത്തിവെക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.