പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍: വീണാ ജോര്‍ജ്

ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടതില്ലെന്നും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും മന്ത്രി പറഞ്ഞു

ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞത് 53 ശതമാനം പേരാണ്. അടുത്ത വര്‍ഷം ജനുവരിയോടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനമായി ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ എന്നും മന്ത്രി വ്യക്തമാക്കി.

പൂര്‍ണമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. നവംബര്‍ പകുതിയോടെ എട്ടാം ക്ലാസ് മുതലുള്ള കുട്ടികളും സ്‌കൂളിലേക്കെത്തും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കുമെങ്കിലും കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ നടക്കുകയുള്ളു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടെയും ഭാരത് ബയോടെക്കിന്റെയും വാക്‌സിനുകള്‍ക്ക് നേരത്തെ ഐ.സി.എം.ആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.