അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ഇന്ത്യ; പങ്കെടുക്കുമെന്ന് വ്യക്തമാക്കി റഷ്യ, പാകിസ്താൻ പങ്കെടുക്കില്ല

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി റഷ്യ. നവംബർ 10 നാണ് അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഇന്ത്യ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുന്നത്. ഇറാനും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പാകിസ്താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ചൈനയുടെ നിലപാടെന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പാകിസ്താനൊപ്പം തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയും അജിത് ഡോവൽ യോഗത്തിനായി ക്ഷണിച്ചിരുന്നു. താലിബാൻ കാബൂൾ പിടിച്ചതിന് ശേഷം അഫ്ഗാനുമായുള്ള നിലപാടിൽ പല രാജ്യങ്ങൾക്കുമിടയിൽ അവ്യക്തത തുടരുകയാണ്. അഫ്ഗാനിലെ താത്ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇന്ത്യയും താലിബാനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരസംഘടനകളെ നിയന്ത്രിക്കാൻ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് സുരക്ഷ വിലയിരുത്താനുള്ള യോഗം ചേരുന്നത്.

മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാൽ സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചിരിക്കുന്നത്. പാകിസ്താന്റെ തീരുമാനത്തിൽ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാനിസ്താന് അമ്പതിനായിരം ടൺ ഗോതമ്പ് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്താൻ വഴി അഫ്ഗാനിസ്താനിൽ എത്തിക്കണം. എന്നാൽ ട്രക്കുകൾ കടന്നുപോകാൻ ഇതുവരെ പാകിസ്താൻ അനുവാദം നൽകിയിട്ടില്ല. മാനുഷിക പരിഗണന നൽകി എടുക്കുന്ന തീരുമാനം പോലും പാകിസ്ഥാൻ മുടക്കുന്നു എന്നാണ് ഇന്ത്യയുടെ വിമർശനം.