പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അദ്ദേഹം ഇന്ന് സന്ദർശനം നടത്തിയിരുന്നു. അതേസമയം പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു. ആ സമിതികൾ നൽകിയ റിപ്പോർട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നാണ് ദുരൈ മുരുകൻ വ്യക്തമാക്കിയത്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂ. എന്നാൽ ഇക്കാര്യങ്ങൾ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഒ പനീർശെൽവത്തിനും എടപ്പാടി പളനി സാമിയ്ക്കും എതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. മുല്ലപ്പെരിയാർ വിഷയത്തിൽ പനീർശെൽവവും എടപ്പാടി പളനിസ്വാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും 10 വർഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാർ നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.