ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

vaccine

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസ്സിനു മുകളിലുള്ളവർക്ക് കോവാക്സീൻ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പാണ് കോവാക്‌സിന്റെ എമർജൻസി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.

കോവാക്‌സിന് അനുമതിക്കായി ലഭിക്കുന്നതിനായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത് ഏപ്രിൽ 19 നാണ്. യുഎസ് വാക്‌സീനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സീനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്.

ചൈനയുടെ തദ്ദേശീയ വാക്‌സീന് പോലും അംഗീകാരം നൽകിയിട്ടും കോവാക്‌സിന് അനുമതി നൽകാതിരുന്നതിന് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. വാക്‌സിന് അംഗീകാരം ലഭിച്ചത് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നൽകിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും കൊവാക്‌സിന് അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവാക്‌സിന് അംഗീകാരമില്ലാതിരുന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നത്.