കാബൂളിലെ സൈനിക ആശുപത്രിയിൽ സ്‌ഫോടനം; 19 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്ക്

കാബൂൾ: കാബൂളിലെ സൈനിക ആശുപത്രിയിൽ സ്‌ഫോടനം. 19 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോംബുമായി എത്തിയ ചാവേർ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ ഒരു സംഘം അക്രമികൾ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറി ആക്രമണവും നടത്തി.

അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ നിരവധി സ്‌ഫോടനങ്ങൾക്കും ആക്രമണങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൈനിക ആശുപത്രിയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. അതേസമയം, ആശുപത്രിയെ ലക്ഷ്യമിട്ട് രണ്ട് സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ സ്‌ഫോടനം നടന്ന് അര മണിക്കൂറിനു ശേഷം വീണ്ടും സ്ഥോടന ശബ്ദം കേട്ടെന്നാണ് വിവരം.

ആശുപത്രിയിലെ ആദ്യ ചെക്ക് പോയിന്റിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും തുടർന്ന് സുരക്ഷാമുറികളിലേയ്ക്ക് മാറാൻ നിർദേശം ലഭിക്കുകയായിരുന്നുവെന്നും ആക്രമണം നടന്ന സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രിയിലെ ഡോക്ടർ വെളിപ്പെടുത്തി. ആശുപത്രിയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും വെടിയൊച്ചകൾ കേൾക്കാമെന്നും അക്രമികൾ ആശുപത്രി വിട്ടു പോയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.