തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയ വിഷയത്തിൽ പ്രതികരണവുമായി സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ചെറിയാൻ ഫിലിപ്പ് സി പി എം അംഗമായിരുന്നില്ലെന്നും ഇടതുപക്ഷ സഹയാത്രികൻ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ചെറിയാൻ ഫിലിപ്പ് പാർട്ടി അംഗമല്ല. അദ്ദേഹത്തിന് സംഘടനാ ചുമതലയും ഉണ്ടായിരുന്നില്ല. എകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങുകയാണെന്ന് പാർട്ടിക്ക് സഹയാത്രികർ ധാരാളമുണ്ട്. അവരുടെ പ്രവർത്തനങ്ങളോട് പാർട്ടിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചുളള ആരോപണത്തിൽ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലായപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതിയെന്നും ചൂണ്ടിക്കാട്ടി.
20 വർഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ മടങ്ങിയെത്തിയത്. സിപിഎമ്മിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നത്. മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സിപിഎമ്മിൽ പ്രവർത്തിച്ചത്. എകെജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലുളള പലരും ചീങ്കണ്ണികളാണെന്നായിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് ആരോപിക്കുന്നത്. സിഎം രവീന്ദ്രൻ സൂപ്പർ സിഎം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും അദ്ദേഹം വിമർശിക്കുന്നു. ഓഫീസിൽ വരുന്ന പലരെക്കുറിച്ചും അദ്ദേഹം അറിയുന്നില്ലെന്നും ഒരു അഭിമുഖത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു.

