കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനം; സുധാകരന്റെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. കെപിസിസി പുന:സംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതാണ് കെ സുധാകരന്റെ മത്സര പ്രഖ്യാപനം. ഏകപക്ഷീയമായി മുന്നോട്ട് പോയാൽ സമവായത്തിന് നിൽക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം.

കൂടിയാലോചനകളില്ലാതെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ഇരു ഗ്രൂപ്പുകൾക്കും കടുത്ത അമർഷമാണുള്ളത്. അധ്യക്ഷൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുടെ ചോദിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഇനിയും തീരുമാനിക്കാനുണ്ട്. ഡിസിസിയിലും പുന:സംഘടന വേണം. പ്രസിഡന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉന്നയിച്ച് പുനസഘടനയുടെ തുടർനടപടികൾ നിർത്തിവെക്കാൻ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കാാനും ഗ്രൂപ്പുകൾ പദ്ധതിയിടുന്നതായി വിവരമുണ്ട്.

സമവായ ചർച്ചക്കില്ലെങ്കിൽ സുധാകരനെതിരെ പൊതു പ്രസിഡന്റ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും ഗ്രൂപ്പുകൾ ആലോചിക്കുന്നുണ്ട്. നവംബർ രണ്ടിന് പുതിയ എക്‌സിക്യൂട്ടീവ്, ഭാരവാഹി യോഗങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും ഗ്രൂപ്പുകൾ തുടർനീക്കങ്ങൾ നടത്തുന്നത്.