മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയണമെന്ന് പൃഥ്വിരാജ്; നടനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ പൃഥ്വിരാജിനെതിരെ വന്‍ പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയണമെന്ന നടന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ തേനി ജില്ലാ കളക്ടറേറ്റിന് മുന്നില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നിലനില്‍ക്കെ നടന്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും ഈ വിഷയത്തില്‍ താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി അറിയിച്ചു.

തമിഴ് സിനിമയില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ അഭിനയിപ്പിക്കരുതെന്നും തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്നും തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു. നടനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമമായ ട്വിറ്ററിലും ഉയരുന്നത്. യഥാര്‍ഥ മലയാളി ആണെങ്കില്‍ പൃഥ്വിരാജ് ഇനി തമിഴ് സിനിമയില്‍ അഭിനയിക്കില്ലെന്നും തമിഴ്‌നാട്ടില്‍ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് സമൂഹമാധ്യമത്തിലൂടെ ഇവര്‍ ആവശ്യപ്പെടുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് ഉള്‍പ്പടെ നിരവധി മലയാളി സിനിമാ പ്രവര്‍ത്തകരും ഇതേ ആവശ്യ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ #DecommisionMullaperiyarDam എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട്‌പൊളിച്ച് പണിയണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടത്‌.

വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. നമുക്ക് ഭരണകൂടത്തെ വിശ്വസിക്കാനേ സാധിക്കൂ, ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാം. എന്നായിരുന്നു പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.