ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. നഗരങ്ങളിലും വില്ലേജ് – താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. വില വർധന ക്ഷേമ പദ്ധതികൾക്കും വാക്‌സിനേഷനുമാണെന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷക സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു. നവംബർ 26 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലിനെതിരെ നടക്കുന്ന സമരങ്ങൾക്കും സിപിഎം പിന്തുണ നൽകിയിട്ടുണ്ട്. നൂറ് കോടി വാക്‌സിനേഷൻ വലിയ കാര്യം തന്നെയാണ്. പക്ഷെ എത്രയോ മുൻപ് തന്നെ ഈ നൂറ് കോടി എത്താമായിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനസംഖ്യയുടെ 21% മാത്രമേ ഇപ്പോഴും കോവിഡ് വാക്‌സിൻ ഡോസുകൾ പൂർണ്ണമായി നൽകാൻ കഴിഞ്ഞിട്ടുള്ളു. ഒരു ദിവസം വെറും 40 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് നൽകുന്നത്. വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വാക്‌സിനേഷന് അനുവദിച്ച 35,000 കോടി എവിടെയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. ജമ്മു കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. ഭീകരർ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നു. 90 കളെ ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും 370 റദ്ദാക്കിയ ശേഷം സമാധാനം എന്നതായിരുന്നു സർക്കാരിന്റെ അവകാശവാദമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശമീരിന്റെ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സിപിഎം മുന്നോട്ട് വെച്ചു.

അതേസമയം അനുപമ വിഷയത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ശ്രദ്ധയിൽ വിഷയം വന്നിട്ടില്ലെന്നും കേരത്തിലെ വിഷയത്തിൽ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.